വിമാനത്തില്‍ നിന്ന് കൂട് പൊളിച്ച്‌ പുറത്ത് ചാടി കുതിര: പിന്നാലെ അടിയന്തര ലാൻഡിങ്

വിമാനത്തില്‍ നിന്ന്  കൂട് പൊളിച്ച്‌ പുറത്ത്  ചാടി കുതിര:  പിന്നാലെ അടിയന്തര ലാൻഡിങ്

 30,000 അടി ഉയരത്തിലെത്തിയ  വിമാനത്തിലെ പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ നിന്നും കുതിര പുറത്ത് ചാടി. ന്യൂയോര്‍ക്കില്‍ നിന്ന് ബെല്‍ജിയത്തിലേക്ക് പോകുകയായിരുന്ന ബോയിംഗ് 747 കാര്‍ഗോ ജെറ്റ് വിമാനത്തില്‍  കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഹൗഡിനി എന്ന കുതിരയാണ്  കെട്ടിയിരുന്ന കൂട്ടില്‍ നിന്നും  സ്വതന്ത്രയായി വിമാനത്തില്‍ ബഹളം വച്ചത്. ഇതോടെ വിമാനജീവനക്കാര്‍  പരിഭ്രാന്തരായി.

"ഞങ്ങള്‍ക്ക് വിമാനത്തില്‍ ഒരു കുതിരയുണ്ട് അത് രക്ഷപെട്ടു  . ഞങ്ങള്‍ക്ക് കുതിരയെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ കഴിയില്ല. അതിനാല്‍ വിമാനം ജോണ്‍ എഫ് കെന്നഡി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ലാന്‍റ് ചെയ്യാന്‍ അനുവദിക്കണം എന്നായിരുന്നു എയര്‍ അറ്റ്‌ലാന്‍റ ഐസ്‌ലാൻഡിക് ഫ്ലൈറ്റ് 4592 -ന്‍റെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിന് കൈമാറിയ സന്ദേശം. മാത്രമല്ല, കുതിരയെ പരിശോധിക്കാന്‍ ഒരു മൃഗഡോക്ടറെ സജ്ജമാക്കണമെന്നും വിമാനത്തിന്‍റെ ഭാരം കുറയ്ക്കാനായി 20 ടണ്ണോളം നിന്ധനം വിമാനത്തില്‍ നിന്നും മാറ്റണമെന്നും പൈലറ്റ് ആവശ്യപ്പെട്ടു..

ഒടുവില്‍ വിമാനത്തിന് അടിയന്തരമായി ഇറങ്ങാന്‍ അനുമതി നല്‍കി. കുതിരയെ നിയന്ത്രണ വിധേയമാക്കിയ ശേഷം വിമാനം ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, വിമാനത്തില്‍ എന്തിനാണ് കുതിരകളെ കൊണ്ട് പോയതെന്ന് വ്യക്തമല്ല.റേസ് കുതിരകളാകും വിമാനത്തിലുണ്ടായിരുന്നതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.