ചിന്നക്കനാല്‍ റിസോര്‍ട്ട്; മാത്യു കുഴല്‍നാടന്‍ പുറംപോക്ക് ഭൂമി കൈയേറിയെന്ന് വിജിലൻസ്

ചിന്നക്കനാല്‍ റിസോര്‍ട്ട്; മാത്യു കുഴല്‍നാടന്‍ പുറംപോക്ക് ഭൂമി കൈയേറിയെന്ന് വിജിലൻസ്
ടുക്കി: ചിന്നക്കനാല്‍ ഭൂമിയിടപാട് കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരേ ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്.
50 സെന്‍റ് പുറംപോക്ക് ഭൂമി കൈയേറി മതില്‍ നിര്‍മിച്ചെന്നാണ് കണ്ടെത്തല്‍.

ഭൂമി രജിസ്‌ട്രേഷനിലും ക്രമക്കേടുണ്ട്. 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്‍റെ കാര്യം രജിസ്‌ട്രേഷന്‍ സമയത്ത് മറച്ചുവച്ചു. ഇതിലൂടെ എംഎല്‍എ നികുതി വെട്ടിപ്പ് നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വിജിലന്‍സിന്‍റെ നിലപാട്.

കേസില്‍ വിജിലൻസ് ഇന്ന് മാത്യു കുഴല്‍നാടന്‍റെ മൊഴി എടുത്തിരുന്നു. രജിസ്ട്രേഷനില്‍ വില കുറച്ചു കാട്ടി നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച്‌ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്.
ഇതേ സമയം ആധാരത്തില്‍ പറഞ്ഞിരിക്കുന്നതില്‍ കൂടുതല്‍ ഭൂമി തന്‍റെ കൈവശം ഉണ്ടോ എന്ന് അറിയില്ലെന്ന് കുഴല്‍നാടന്‍ പ്രതികരിച്ചു.
 
വാങ്ങിയതിന് ശേഷം ഇതുവരെ ഭൂമി അളന്ന് നോക്കിയിട്ടില്ല. അളന്ന് നോക്കി കൂടുതല്‍ ഉണ്ടെങ്കില്‍ തിരികെ നല്‍കാന്‍ തയാറാണ്. ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചിട്ടുണ്ട്.
 
വിജിലന്‍സിന്‍റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. അധികാരം കൊണ്ട് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും എംഎല്‍എ പ്രതികരിച്ചു.

അതേസമയം മാസപ്പടിയില്‍ ആരോപണം ഉന്നയിച്ചപ്പോഴാണ് തനിക്കെതിരേ ഭൂമിയിടപാട് കേസ് ഉയര്‍ന്നുവന്നതെന്ന് രാവിലെ മാത്യു കുഴല്‍നാടൻ പ്രതികരിച്ചിരുന്നു.എങ്കിലും പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു.