സ്കൂളുകളില്‍ സമ്പൂര്‍ണ മൊബൈല്‍ നിരോധനത്തിനൊരുങ്ങി യു.കെ
ലണ്ടൻ: സ്കൂളുകളില്‍ സമ്ബൂർണ മൊബൈല്‍ നിരോധനത്തിനൊരുങ്ങി യു.കെ. കുട്ടികളുടെ സ്വഭാവ രൂപീകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം സ്കൂളില്‍ ചെലവഴിക്കുന്ന സമയം കൂടുതല്‍ ഗുണകരമാക്കലാണ് നിരോധനമേർപ്പെടുത്തുന്നതിന് പിന്നിലെന്ന് അധികൃതർ വിശദീകരിച്ചു.
മന്ത്രിസഭാ യോഗം ചേർന്നാണ് മൊബൈല്‍ നിരോധനത്തിന് അനുമതി നല്‍കിയത്. ഇതിന് പിന്നാലെ പ്രധാന അധ്യാപകർക്കുള്ള മാർഗനിർദേശം പുറത്തിറക്കി.സ്കൂളുകളിലെ 97 ശതമാനം വിദ്യാർഥികളും സ്മാർട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതായി നേരത്തെ ഓഫ്കോം ഡാറ്റ കണക്കുകള്‍ പുറത്തുവിട്ടിരുന്നു.
പ്രധാന അധ്യാപകരുമായി കൂടിയാലോചിച്ചാണ് ഫോണ്‍ നിരോധനം നടപ്പാക്കിയതെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു. 'അറിവ് നേടാനും, സൗഹൃദങ്ങള്‍ സൃഷ്ടിക്കാനും ആളുകളോട് സംസാരിക്കാനും ഇടപെഴകാനുമാണ് സ്കൂളില്‍ പോകുന്നത്. അവിടെ ചെന്ന് മൊബൈല്‍ ഫോണില്‍ മുഴുകാനോ സന്ദേശങ്ങള്‍ അയക്കാനോ അല്ല, അതിന് പകരം ക്ലാസിലുള്ളവരോട് തുറന്ന് സംസാരിക്കാമെന്നും വിദ്യാഭ്യാസ സെക്രട്ടറി' വിദ്യാർഥികളോട് പറഞ്ഞു.
നിരോധനത്തിനൊപ്പം നില്‍ക്കാൻ രക്ഷിതാക്കളും മുന്നോട്ട് വരണമെന്നും അധികൃതർ പറഞ്ഞു.