'ഞാനങ്ങെടുക്കുവാ':കവിത, റോയ് പഞ്ഞിക്കാരൻ
ഈ ഭൂവിൽ പിച്ച വെച്ച് കൊഞ്ചി നടന്ന എൻ
കാല്പാടുകൾ ഞാനങ്ങു എടുക്കുവാ
എൻ കൊച്ചു സ്വപ്നങ്ങൾ നെയ്തെടുത്ത തറികൾ
ഞാനങ്ങു എടുക്കുവാ
സപ്ത സ്വര രാഗങ്ങൾ വിരിഞ്ഞ എൻ
മുളംതണ്ടു ഞാനങ്ങു എടുക്കുവാ
നിളയുടെ തീരത്തെ തൊടിയിൽ
പുള്ളിക്കുയിൽ പാടിയ എന്റെ പാട്ട്
ഞാനങ്ങു എടുക്കുവാ
കളഭം ചാർത്തിയ ചന്ദ്രികയിലലിഞ്ഞ
നിൻ പുഞ്ചിരി ഞാനങ്ങെടുക്കുവാ
ആർദ്രമാം സന്ധ്യയിൽ എനിക്കായി
മിന്നിത്തുടങ്ങിയ മിന്നാമിനുങ്ങുകളെ
ഞാനങ്ങെടുക്കുവ
മഴയുടെ സംഗീതത്തിന് അകമ്പടിയായിവന്ന
ഏഴു വർണങ്ങളെ ഞാനങ്ങെടുക്കുവാ
മനസിലെ തൊടിയിൽ കരിമുകിലിനെ
നോക്കി പീലിവിടർത്തിയാടിയ മയൂരത്തെ
ഞാനങ്ങെടുക്കുവാ
ഒടുവിൽ ഇനിയുമടങ്ങാത്ത നിറമുള്ള
സ്വപ്നങ്ങളിലേക്ക് അവയെ പറത്തിവിടും
റോയ് പഞ്ഞിക്കാരൻ