ഓസ്കര്‍ പ്രഖ്യാപനം നാളെ

ഓസ്കര്‍ പ്രഖ്യാപനം നാളെ

ലോകസിനിമയുടെ ആഘോഷമായ ഓസ്കര്‍ പ്രഖ്യാപനം നാളെ ലോസ് ആഞ്ചലസില്‍.

എതിരാളികളില്ലാതെ പുരസ്കാരവേദികള്‍ താണ്ടിയെത്തുന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപെന്‍ഹൈമറിന്റെ ആധിപത്യമായിരിക്കും ഓസ്കറിലുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ സാന്നിധ്യമായി ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 'ടു കില്‍ എ ടൈഗറും' മല്‍സരിക്കുന്നു.

ഗോള്‍ഡന്‍ ഗ്ലോബ് മുതല്‍ ബാഫ്റ്റ വരെയുള്ള വേദികള്‍ ഒരു സൂചനയായി കണ്ടാല്‍ നാളെ ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയറ്റര്‍ ഭരിക്കുന്നത് ഒപ്പെന്‍ഹൈമറായിരിക്കും.

ബഹുദൂരം പിന്നിലെങ്കിലും ഫ്രഞ്ച് ചിത്രം അനറ്റൊമി ഓഫ് എ ഫാള്‍, കില്ലേഴ്സ് ഓഫ് ദി ഫ്ലവര്‍ മൂണ്‍, പാസ്റ്റ് ലൈവ്സ് , ദി സോണ്‍ ഓഫ് ഇന്ററസ്റ്റ് എന്നിവയും മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടാനുള്ള മല്‍സരരംഗത്തുണ്ട്.

മികച്ച സംവിധായകന്‍, നടന്‍, സഹനടന്‍, സഹനടി, അവലംബിത തിരക്കഥ തുടങ്ങി 13

വിഭാഗങ്ങളില്‍ ഒപ്പെന്‍ഹൈര്‍ മല്‍സരിക്കുന്നു.

മികച്ച നടനകാന്‍ കിലിയന്‍ മര്‍ഫിയും സഹനടനാകാന്‍ റോബര്‍ട് ഡൗണി ജൂനിയറും എതിരാളികളില്ലാതെ മുന്നേറുമ്ബോള്‍ മികച്ച നടിക്കായുള്ള പുരസ്കാരത്തിന് നടക്കുന്നത് കനത്ത മല്‍സരം.

കില്ലേഴ്സ് ഓഫ് ദി ഫ്ലവര്‍ മൂണിലെ പ്രകടനം ലില്ലി ഗ്ലാഡ്സ്റ്റണിനെ പുരസ്കാരവേദിയിലെത്തിച്ചാല്‍ ചരിത്രംപിറക്കും.

അഭിനയത്തിനുള്ള ഓസ്കര്‍ നേടുന്ന ആദ്യ ഗോത്രവിഭാഗക്കാരി എന്ന നേട്ടമാണ് ലില്ലിയെ കാത്തിരിക്കുന്നത്.

എന്നാല്‍ പുവര്‍ തിങ്സിലെ ബെല്ല ബാക്സ്റ്ററായി വേഷമിട്ട എമ്മ സ്റ്റോണാണ് ലില്ലിയെ മറികടന്ന് ബാഫ്റ്റയും ക്രിട്ടിക്സ് ചോയ്സ് പുരസ്കാരവും കൊണ്ടുപോയത്.

നിഷ പഹൂജ സംവിധാനം ചെയ്ത കനേഡിയന്‍ ഡോക്യുമെന്ററിയാണ് ഇന്ത്യയുടെ ഓസ്കറിലെ പ്രാതിനിത്യം.

ബലാല്‍സംഘത്തിന് ഇരയായ മകള്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി സമരം ചെയ്യുന്ന ജാര്‍ഖണ്ഡിലെ കുടുംബത്തിന്റെ കഥയാണ് ഡോക്യുമെന്ററി പറയുന്നത്.