ഒറ്റയ്ക്ക് യാത്ര പോകുന്നവർ: കഥ, ഡാലിയ വിജയകുമാർ

ഒറ്റയ്ക്ക് യാത്ര പോകുന്നവർ: കഥ, ഡാലിയ വിജയകുമാർ

 

 

വൃദ്ധന്റെ ഭാര്യ മരിച്ചിട്ട് അന്ന് നാല്പത്തിയൊന്നാമത്തെ ദിവസമായിരുന്നു. നേരം
പുലർന്നുവരുന്നതേയുള്ളൂ.  അയാൾ ഒന്നു തിരിഞ്ഞുകിടന്നു. രാത്രിയിലെ പുഴുക്കം കാരണം
പുലരാറായപ്പോഴാണ് ഒന്നുറങ്ങാൻ കഴിഞ്ഞത്. കയറുപാകിയ കട്ടിൽ ഞെരിപിരികൊ
ണ്ടു, വ്യദ്ധൻ തലയുയർത്തി കട്ടിലിന്റെ കാല്ക്കലേക്കു തിരിഞ്ഞുനോക്കി. കുറച്ചുദിവസം
മുമ്പുവരെ അവിടെ ഒരു കട്ടിൽകൂടി ഉണ്ടായിരുന്നു, അതു കിടന്നിരുന്ന സ്ഥലം ഇപ്പോൾ
ശൂന്യം, ആ കട്ടിൽ വീടിന്റെ പിന്നാമ്പുറത്ത് തെങ്ങിൻ ചുവട്ടിൽ കിടപ്പുണ്ട്. നേരം വെളു
ക്കട്ടെ, അതൊന്നു കഴുകി വൃത്തിയാക്കി അകത്തു കൊണ്ടുവന്നിടാൻ കുട്ടികളോടു പറ
യണം, അയാൾ വിചാരിച്ചു. വാതിലിനു വെളിയിൽ ടിപ്പുവിന്റെ മൂളൽ, പുറത്തേക്കു ചെല്ലാൻ
അവൻ വിളിക്കുകയാണ്. അതിനുമാത്രം നേരം വെളുത്താടാ, അയാൾ പിറുപിറുത്തു.
അടുക്കളയിൽ നിന്ന് ഗ്ലാസ് വീണുടയുന്നതിന്റെ ശബ്ദവും കുട്ടിയുടെ കരച്ചിലും രാധ
യുടെ ശകാരവും ഒരുമിച്ചു കേട്ടു.
“രാവിലെതന്നെ കൊച്ചിനെ കരയിക്കുവാ,” അയാൾക്കു വല്ലായ്മ തോന്നി.


വ്യദ്ധൻ കട്ടിലിൽ നിന്ന് എണീക്കാൻ ശ്രമിച്ചു, ശരീരത്തിനു ബലമില്ലാത്തതുപോലെ.
കട്ടിൽപ്പടിയിൽ പിടിച്ച് കുറച്ചുനേരമിരുന്നു. ടിപ്പുവിന്റെ മൂളൽ കുറച്ചുകൂടി ഉച്ചത്തിലായി,
“വരുന്നെടാ,” അയാൾ പിറുപിറുത്തു.


അടുക്കളയിൽ കുട്ടിയുടെ കരച്ചിൽ നിലച്ചിട്ടില്ല, തൊണ്ട വരളുന്നു, അയാൾ കഴുത്തു
തടവി. കട്ടൻ കാപ്പി കുടിക്കാഞ്ഞിട്ടാണ്.
“ഭാഗീരഥി," വൃദ്ധന്റെ ചുണ്ടുകൾ ചലിച്ചു. പെട്ടെന്ന് അയാൾ വായ പൊത്തി, ഭാഗീ
രഥി പോയിട്ട് ഇന്ന് നാല്പത്തിയൊന്നായി. ചിലപ്പോളതങ്ങ് മറന്നുപോകും.
കിണറ്റിൻകരയിലെ കുളിമുറിയിൽ നിന്ന് വാസുദേവൻ സീതയോടു വഴക്കുണ്ടാക്കു
ന്നു, പിളേളര് പള്ളിക്കൂടത്തിൽ പോകാനൊരുങ്ങുകയാണ്. അതിനുമാത്രം നേരമായോ?
രാധ ഒരു കട്ടൻ കാപ്പി തന്നില്ലല്ലോ, അടുക്കളയിലേക്കു ചെല്ലുന്നത് അവൾക്കിഷ്ടമല്ല.
"മോളേ.' വൃദ്ധൻ ഉറക്കെ വിളിച്ചു. ശബ്ദം പുറത്തേക്കുവന്നോ ആവോ. വൃദ്ധൻ
കട്ടിൽപ്പടിയിൽ പിടിച്ചുകൊണ്ട് എഴുന്നേറ്റു. ഉടുമുണ്ട് ഊർന്നുപോയിരിക്കുന്നു. അതിന്റെ
അറ്റം എവിടെയാണാവോ, മുണ്ടിന്റെ കോന്തല തൂങ്ങിക്കിടക്കുന്നു. ഭിത്തിയിൽ ചാരിവെ
ച്ചിരിക്കുന്ന വടിയെടുത്ത് കുത്തി ഒന്ന് നിവർന്നുനിന്നു. കണ്ണിൽ ഇരുട്ട് കയറുന്നു, ഭാഗീ
രഥി പോയേപ്പിന്നെ ഇങ്ങനെയാ, എന്താ ഏതാന്നൊന്നും അറിയാൻ മേലാ, എപ്പോഴും
ഒരു വല്ലായ്ക.


വൃദ്ധൻ വാതില്ക്കലേക്കു വേച്ചുവേച്ചു നടന്നു. ചാണകം മെഴുകുന്ന മുറി അതൊന്നു
മാത്രമേ ആ വീട്ടിൽ ഉള്ളൂ. പുതിയ വീടുപണിതപ്പോൾ പൊളിച്ചുകളയാതിരുന്നതാണ്,
പഴയ വീടിന്റെ ചാർത്ത്. ഭാഗീരഥിക്ക് ആരോഗ്യമുണ്ടായിരുന്ന കാലത്ത് അവൾ ആ മുറി
യൊക്കെ ചാണകം മെഴുകി വൃത്തിയാക്കി വെക്കുമായിരുന്നു. ഇപ്പോൾ അതെല്ലാം പൊട്ടി
പ്പൊളിഞ്ഞ് കുഴിയായിക്കിടക്കുന്നു, രാധയ്ക്ക് ഇതിനൊന്നും വയ്യ. ഇതിനകമൊന്ന് അടി
ച്ചുവാരാൻ പോലും അവൾക്ക് സമയമില്ല. മൂന്നു കുട്ടികളെ നോക്കണ്ടേ? കഷ്ടപ്പാടുണ്ട്.
പത്തു കുട്ടികളെ വളർത്തിയ തന്റെ ഭാര്യയെ അയാൾ ഓർത്തു. എത്ര പശുക്കളായിരു
ന്നു  അന്ന് തൊഴുത്തിൽ! പറമ്പിലെ ജോലിക്കാർ വേറേ. എല്ലാറ്റിനും അവൾ ഒറ്റയ്ക്ക്.
എത്ര  സന്തുഷ്ടയായിരുന്നു അവൾ.


വൃദ്ധൻ വാതിൽക്കലേക്കൊന്ന് നീങ്ങിയതേയുള്ളൂ. കുളികഴിഞ്ഞ് തോർത്താതെ നില
വിളിച്ചുകൊണ്ട് വാസുക്കുട്ടൻ ഓടിവരുന്നു. പുറകേ വടിയുമായി രാധ,“എന്നതാ മോളേ, ഇത്? എന്തിനാ കൊച്ചിനെ തല്ലുന്നത്?” ചോദിക്കുന്നതിനുമുമ്പേ വൃദ്ധന്റെ കൈകൾക്കു മുകളിൽക്കൂടി രാധ അവനെ തലങ്ങും വിലങ്ങും തല്ലി. തടയാനാഞ്ഞ വൃദ്ധന്റെ കൈകളിലും ഒരു അടി കിട്ടി. അയാൾ പുളഞ്ഞുപോയി.


“ഓ, അച്ഛന് കാപ്പി തരണോല്ലോ, നേരം കിട്ടിയില്ല. എല്ലാത്തിനൂടെ എനിക്ക് രണ്ടു
കൈയല്ലേ ഉള്ളൂ. അതിനെടേലാ ഈ പിള്ളേരടെ വഴക്ക്, യ്യോ, എന്റെ ദോശ.”
രാധ ഒച്ചവെച്ചുകൊണ്ട് തിരിഞ്ഞോടി, സീതയുടെ നിലവിളി കൂടുതൽ ഉച്ചത്തിലായി.
അവൾ നേരത്തേതന്നെ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വാസുക്കുട്ടന്റെ നിലവിളി
ക്കിടയിൽ അയാൾ അതു കേൾക്കാതിരുന്നതാണ്.
“കേറിപ്പോടീ. കാറാതെ” രാധയുടെ അലർച്ച. സ്വിച്ചിട്ടപോലെ കുട്ടിയുടെ കരച്ചിൽ
നിന്നു. അവൾ കണ്ണീരും വെള്ളവുമൊഴുകുന്ന മുഖം പുറംകൈകൊണ്ടു തുടച്ച് വൃദ്ധന്റെ
മുന്നിൽക്കൂടി അടുത്തമുറിയിലേക്കു നടന്നുപോയി.
“എന്തിനാ മോളേ, കരഞ്ഞത്?" വൃദ്ധന്റെ ഒച്ച ചിലമ്പിച്ചു. അണകെട്ടിനിർത്തിയിരുന്ന
കരച്ചിൽ മലവെള്ളംപോലെ കുതിച്ചൊഴുകി.
“വാസുവേട്ടൻ... ന്നെ കിണറ്റിങ്കരേ തള്ളീട്ടു മുത്തച്ചാ, കണ്ടാ, ന്റെ തല” അവൾ
നെറ്റിയിൽ തൊട്ടുകാണിച്ചു.
വൃദ്ധൻ വിറയ്ക്കുന്ന കൈകൾകൊണ്ട് സീതയുടെ നെറ്റിയിൽ പതുക്കെ തടവി.
- “എടീ,” രാധയുടെ അലർച്ച വീണ്ടും. കുട്ടി തിരിഞ്ഞോടി. കൈയിലെ സ്റ്റീൽ ഗ്ലാസ്
അരഭിത്തിയിൽവെച്ച് രാധ തിരിഞ്ഞു
“കാപ്പിക്ക് ശകലം ചൂടേള്ളൂ. ഇനി ചൂടാക്കാനൊന്നും  നേരോല്ല.” അവൾ പിറുപിറു
ത്തത് വൃദ്ധൻ കേട്ടില്ല. ടിപ്പു വൃദ്ധനെത്തന്നെ നോക്കിക്കൊണ്ട് മുറ്റത്ത് കുത്തിയിരുന്നു.
അയാൾ അരഭിത്തിയിലെ തൂണിൽ ചാരിയിരുന്ന് കാപ്പിഗ്ലാസ് കൈയിലെടുത്തു. ഒട്ടും
ചൂടില്ല. വൃദ്ധൻ കണ്ണുകൾ ഇറുക്കിയടച്ചു. ഭാഗീരഥിയെ കല്യാണം കഴിച്ചുകൊണ്ടുവന്ന
കാലത്തെങ്ങോ ആണ്, കട്ടൻ കാപ്പിക്ക് ചൂടിത്തിരി കുറഞ്ഞതിന് കാപ്പിയും പാത്രവും
പുറത്തേക്കെറിഞ്ഞു. പിന്നീടൊരിക്കലും അങ്ങനെ ഉണ്ടായിട്ടില്ല. അയാൾക്ക് കുറ്റബോ
ധം തോന്നി. സീത കരച്ചിൽ നിർത്തി നല്ല ഉടുപ്പുമിട്ട് പുറത്തേക്കു വന്നു. സ്കൂളിൽ പോണ ഉടുപ്പ് അ
ല്ല. പുറകേ, കുഞ്ഞുമോളും തിളങ്ങുന്ന ഒരുടുപ്പും കൈയിൽ പിടിച്ച് ഇറങ്ങിവന്നു.
“നല്ല ഉടുപ്പാണല്ലോ, ഇതിട്ടാണോ ഇന്ന് സ്കൂളിൽ പോണെ? വൃദ്ധൻ കുഞ്ഞുമോ
ളെ നോക്കിച്ചിരിച്ചു.
“ഇന്ന് ഞായറാഴ്ചയല്ലേ മുത്തച്ചാ, ഞങ്ങള് അമ്മവീട്ടി പോവ്വാ,” സീത മുത്തച്ഛന്റെ
താടിയിൽ പിടിച്ച് കൊഞ്ചിച്ചു.
“അച്ഛനെന്ത്യേടീ മോളേ,” വൃദ്ധൻ ചോദിച്ചു.
“അച്ഛൻ രാവിലെതന്നെ പോയല്ലോ, വൈന്നേരം അങ്ങോട്ടുവരും. അന്നേരം ഞങ്ങൾ
സിനിമേം കണ്ടിട്ട് ഇങ്ങോട്ടുവരും.” അവൾ സന്തോഷത്തോടെ പറഞ്ഞു.
വൃദ്ധൻ അവളുടെ സന്തോഷം നിറഞ്ഞ ഭംഗിയുള്ള മുഖത്തേക്കു നോക്കി. നെറ്റിയിൽ
ഒരു മുഴ നീലിച്ചുകിടക്കുന്നു. അയാൾ അരുമയോടെ അതിൽ തഴുകി.
“വൗ! നോവുന്നു മുത്തച്ചാ,
അവൾ ചിണുങ്ങി.


വൃദ്ധൻ വെയിൽ വീണുകിടക്കുന്ന മുറ്റത്തേക്കിറങ്ങി. അയാളുടെ കാലുകൾ വേച്ചു
പോകുന്നു. ടിപ്പു അയാളോടു ചേർന്നു നടന്നു. അവനു വിശക്കുന്നുണ്ടാവും.
രാധ സാരിയുടുത്ത് മുടി കോതിക്കൊണ്ട് പുറത്തേക്കു വന്നു. ടിപ്പുവിന്റെ അടുത്ത്
കുത്തിയിരിക്കുന്ന കുഞ്ഞുമോളുടെ ചന്തിക്കൊന്നു കൊടുത്തു. കുട്ടി ഉറക്കെക്കരഞ്ഞു.
“രാവിലെ തുടങ്ങിയതാ. കൊച്ചിനെ കരയിക്കാൻ.” വൃദ്ധൻ പിറുപിറുത്തു. അയാൾക്കു
ദേഷ്യം വന്നു. തൊഴുത്തിന്റെ മൂലയിലെ കഴുക്കോലിൽ തൂക്കിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്
ഭരണിയിൽനിന്ന് ഇത്തിരി ഉമിക്കരിയുമെടുത്ത് അയാൾ പറമ്പിലെ പൈപ്പിൻ ചുവട്ടി
ലേക്കു നടന്നു. എത്രയോ നാളുകൾക്കുമുമ്പ് ഭാഗീരഥി ഉണ്ടാക്കിവെച്ചതാണ് ആ ഉമി
ക്കരി, പല്ലുതേച്ച് മുഖം കഴുകി നിവരുമ്പോൾ കണ്ണിൽ ഇരുട്ടുകയറി. എന്താണോ, കുറച്ചു
നാളായി ഇങ്ങനെയാ.


"ആ ചെറുക്കനെയെങ്കിലും ഇവിടെ നിർത്തീട്ടു പോ ന്റെ രാധ," അടുക്കളപ്പുറത്തു
നിന്ന് ആരുടെയോ ശകാരം. ജാനമ്മയാണെന്നുതോന്നുന്നു. അനിയന്റെ ഭാര്യയാണവർ.
അനിയൻ എത്രയോ വർഷംമുമ്പ് ലോകം വിട്ടു പോയതാണ്.
“ഭഗവതീ," വൃദ്ധൻ മുകളിലേക്കു നോക്കി നെടുവീർപ്പിട്ടു. മുറ്റത്തെ തൈത്തെങ്ങിൽ
പിടിച്ച് നിവർന്നുനിന്നു.
“ഏട്ടത്തി പോയിട്ട് ഇന്ന് നാപ്പത്തൊന്നായതേള്ളൂ. ഏട്ടനെ ഒറ്റക്കിട്ടേച്ച് എല്ലാരൂടെ
പോകാതെ." പിന്നെയും ജാനമ്മയുടെ ഒച്ച.
രാധ ധൃതിയിൽ ചാർത്തിലേക്കോടി കൈയിലെ പാത്രങ്ങൾ അകത്തുവെച്ചിട്ട് തിരിച്ചു
വന്നു.
“അച്ഛാ, കഴിക്കാനൊളളതൊക്കെ എടുത്ത് വെച്ചിട്ടൊണ്ട്. വേണ്ടപ്പ എടുത്ത് കഴിച്ചോണം. ഞങ്ങള് വീട്ടീവരെ പോകുവാ, വൈന്നേരവേ വരു. എവിടേക്കും പോയേക്കരുത്.
ഇവിടെത്തന്നെ ഇരുന്നോണം."
രാധ പറഞ്ഞതുമുഴുവൻ വൃദ്ധൻ കേട്ടില്ല. കേട്ടതെല്ലാം മനസ്സിലായുമില്ല.
പിന്നെയും ജാനമ്മ എന്തോ ഒച്ചവെച്ചു.
“എന്നാപ്പിന്നെ ചെറീമ്മ ഇവിടെ കൂട്ടിരിക്ക്” രാധയുടെ ശബ്ദം ഉയർന്നു. കുറച്ചുകഴിഞ്ഞ് ജാനമ്മ എന്തോ പിറുപിറുത്തുകൊണ്ട് വൃദ്ധന്റെ മുമ്പിൽക്കൂടി അയാളെ ഒന്നു നോക്കുകപോലും ചെയ്യാതെ അപ്പുറത്തെ പറമ്പിലേക്കു നടന്നു.


രാധയും കുട്ടികളും പോയത് അയാൾ കണ്ടില്ല.
വൃദ്ധൻ ചാർത്തിനകത്തേക്കു നടന്നു. കട്ടിലിൽ നിരത്തിവെച്ചിരിക്കുന്ന പാത്രങ്ങൾ.
ഒന്നിൽ രണ്ടുമൂന്ന് ദോശ, കുറച്ച് ചമ്മന്തി. വേറൊരു പാത്രത്തിൽ കഞ്ഞി, കുറച്ച് അച്ചാ
റും തണുത്ത പപ്പടവും. വൃദ്ധന് കരച്ചിൽ വന്നു.
ടിപ്പു പിന്നെയും വിളിക്കുന്നു. അവന് കൊടുക്കാൻ ഒന്നും ഇല്ല. വ്യദ്ധൻ കഞ്ഞിപ്പാത്രമെടുത്ത് പുറത്തേക്കു നടന്നു. ടിപ്പു കഞ്ഞിപ്പാത്രത്തിൽ നോക്കി ആർത്തിയോടെ മുര
ണ്ടു. കഞ്ഞി ടിപ്പുവിന്റെ പാത്രത്തിലൊഴിച്ചുകൊടുത്തിട്ട് വൃദ്ധൻ നിവർന്നു, ഹോ 
പിന്നെയും തല കറങ്ങുന്നു. പതുക്കെ വടി നിലത്തൂന്നി അയാൾ വരാന്തയിലേക്കു
ചാഞ്ഞു. കിടന്ന കിടപ്പിൽ മയങ്ങിപ്പോയി.


നെറ്റിയിൽ എന്തോ തൊട്ടതറിഞ്ഞ് വൃദ്ധൻ തട്ടി ഭാഗീരഥിയുടെ കൈയാണന്നു
തോന്നി. നെഞ്ചുലയുന്ന വിതുമ്പലോടെ വ്യദ്ധൻ കണ്ണുതുറന്നു. വ്യദ്ധന്റെ മുഖ
ത്തേക്കുതന്നെ നോക്കി വാലാട്ടിക്കൊണ്ട് നിൽക്കുന്ന ടിപ്പു. അയാൾ അവനെ നോക്കി
ചിരിച്ചു. അയാൾക്ക് പിന്നെയും ഉറങ്ങണമെന്നു തോന്നി. അയാൾ മെല്ലെ കണ്ണുകളടച്ചു.
ടിപ്പു  ഒന്ന് മുരണ്ടിട്ട് വൃദ്ധന്റെ കാൽ ചുവട്ടിൽ ചുരുണ്ടുകൂടി.

,.....


വെയിൽ മങ്ങിത്തുടങ്ങി. കുട്ടി ജനൽക്കമ്പിയിൽ പിടിച്ചുകൊണ്ട് പടിക്കപ്പുറത്തെ വീട്ടി
ലേക്കു നോക്കി. വാസുദേവിന്റെ മുത്തച്ഛൻ രാവിലെമുതൽ വരാന്തയിൽ കിടക്കുകയാ
ണ്. എന്തുപറ്റിയോ ആവോ?
അവൻ താഴത്തെ നിലയിലിറങ്ങി സ്വീകരണമുറിയുടെ ജനലിനരികെ വന്നുനിന്നു.
വഴിയിൽക്കൂടി ആരെങ്കിലും പോകുന്നതുകണ്ടാൽ വിളിച്ചുപറയാമായിരുന്നു. അവൻ
ഓർത്തു കുറച്ചുനേരം നിന്നിട്ടും വഴിയിൽക്കൂടി ആരും വരുന്നതു കണ്ടില്ല വടിയിൽ ടി
പോകുന്നവർക്ക് വഴിക്കുമുകളിലെ വീടിന്റെ വരാന്ത കാണാനും പറ്റില്ല.
അമ്മ രാവിലെ പുറത്തേക്കു പോകുമ്പോൾ അവനോടു പറഞ്ഞു: “ഫ്രിഡ്ജിൽ ബ്രഡ്‌ടും ചിക്കൻ കറിയും ഉണ്ട്. വിശക്കുമ്പോൾ ചൂടാക്കി കഴിച്ചോണം, ഹോംവർക്ക് എല്ലാം
ചെയ്തുവച്ചേക്കണം. ജനലൊന്നും തുറന്നിട്ടേക്കരുത്. ആരുവന്നുവിളിച്ചാലും ചെന്നു
നോക്കണ്ട. വാതിൽ പൊറത്തൂന്ന് പൂട്ടീട്ടേ ഞാൻ പോകുന്നുള്ളൂ.
നിലക്കണ്ണാടിയുടെ മുമ്പിൽനിന്ന് അമ്മ മുടിചീകി ക്ലിപ്പ് കുത്തുകയും സാരിയുടെ
ഞൊറിവുകൾ വിടർത്തി ഭംഗിയാക്കുകയും ചെയ്തു. കുട്ടി ഒന്നും മിണ്ടിയില്ല. അവൻ
കംപ്യൂട്ടറിന്റെ മൗസ് വെറുതേ ക്ലിക്ക് ചെയ്തുകൊണ്ട് കസേരയിലേക്കു ചാഞ്ഞു. ബാഗു
മെടുത്ത് പോകാനിറങ്ങിയ അമ്മ തിരിഞ്ഞുനിന്നു. “ങാ, ഞാൻ ചെലപ്പോ ലേറ്റാകും.
വൈകിയാൽ നിന്റെ മുറിയിലെ ലൈറ്റ് മാത്രം ഇട്ടാൽ മതി.”
അമ്മ താഴേക്കിറങ്ങിപ്പോയി. കുറച്ചുകഴിഞ്ഞപ്പോൾ കാറിന്റെ ഡോറടയുന്നതിന്റെയും
കാർ സ്റ്റാർട്ട് ചെയ്യുന്നതിന്റെയും ശബ്ദം കേട്ടു. കുട്ടി കസേരയിലേക്കു ചാഞ്ഞ് കണ്ണടച്ചു.
അവന്റെ കൺകോണുകളിൽക്കൂടി ഒരു കണ്ണീർത്തുളളി ചെന്നിയിലേക്കൊഴുകി വീണു.
അമ്മയിപ്പോൾ പോയി. അച്ഛൻ എപ്പോഴേ പോയിക്കാണും. മൂന്നാം ക്ലാസ്സിലെ പാഠ
പുസ്തകങ്ങളെല്ലാം കാണാതെ പഠിച്ചിരിക്കുന്നു. വീഡിയോ ഗെയിമോ ടിവിയോ ഒന്നും
അവനിഷ്ടമില്ല. അവന്റെ മുറിയിലെ ജനൽ തുറന്നാൽ കാണുന്നത് ശ്മശാനത്തിലേക്കു
പോകുന്ന വഴിയാണ്. ചില ദിവസങ്ങളിൽ അവിടേക്ക് ശവങ്ങൾ കൊണ്ടുപോകുന്നത്
കാണാം. വീട്ടിലിരുന്നാൽ ശ്മശാനം കാണാൻ പറ്റില്ലെങ്കിലും ആ ദിവസങ്ങളിൽ അവന്റെ
മനസ്സിൽ നിറയെ ശവമടക്കിന്റെ ഓർമ്മകളായിരിക്കും. അവനു പേടി തോന്നും അതു
കൊണ്ട് ആ ജനൽ തുറക്കാറേ ഇല്ല. അവൻ മുകൾനിലയിലെ ഹാളിൽ വന്നിരിക്കും.
അവിടത്തെ ജനാല തുറന്നാൽ വഴിക്കപ്പുറത്തെ വീട്ടിലെ കുട്ടികൾ അവരുടെ മുറ്റത്ത്
കളിക്കുന്നതു കാണാം.
 
ചുവരിലെ ക്ലോക്കിൽ മണി ആറടിച്ചു. അമ്മ ഇതുവരെ വന്നില്ല. അടുക്കളയിലും ഊണു
മുറിയിലും ഇരുട്ടുവീണുതുടങ്ങി. കുട്ടിക്ക് പേടിതോന്നി. അവൻ വേഗം പടികൾ കയറി
മുകളിലേക്കുപോയി ജനലരികിൽനിന്ന് പുറത്തേക്കു നോക്കി.
വെയിൽ മങ്ങിയെങ്കിലും പുറത്ത് വെളിച്ചമുണ്ടായിരുന്നു. വാസുദേവിന്റെ മുത്തച്ഛൻ
അപ്പോഴും വരാന്തയിൽ കിടക്കുന്നത് അവൻ കണ്ടു. വായിലേക്കുയർത്തിയ ആപ്പിൾ
അവന്റെ കൈയിൽനിന്ന് താഴെ വീണു. ഓർക്കാപ്പുറത്ത് അവൻ വിളിച്ചുകൂവി: “ആരെ
ങ്കിലും ഓടി വരണേ,” നിലവിളിച്ചുകഴിഞ്ഞപ്പോൾ അത് തന്റെതന്നെ ശബ്ദമാണോ എന്ന്
അവൻ അതിശയിച്ചു. ശ്മശാനത്തിലേക്കുള്ള വഴിയേ നടന്നുപോയ ഒരു തെണ്ടിപ്പട്ടി ശബ്ദം
കേട്ട് തിരിഞ്ഞുനിന്നു. ചുറ്റിനും ഒന്നു നോക്കി മണപ്പിച്ചിട്ട് കാലുപൊക്കി മൂത്രമൊഴിച്ചിട്ട്
വന്നവഴിയേതന്നെ തിരിച്ച് ഓടിപ്പോയി.
കുട്ടി പിന്നെയും നിലവിളിച്ചു. വാസുദേവിന്റെ മുത്തച്ഛൻ അതേ കിടപ്പുതന്നെ. ടിപ്പുവും
മുത്തച്ഛന്റെ അടുത്ത് ചുരുണ്ടുകൂടി കിടപ്പുണ്ട്.
ഒരു കാറ്റ് ചൂളംവിളിച്ചുകൊണ്ട് കയറ്റം കയറിവന്ന് കുട്ടിയുടെ വീടിനു മുകളിൽക്കൂടി
പറന്നുപോയി. കാറ്റിന്റെ കൈയിൽനിന്നും കുറെ മഴത്തുള്ളികൾ അവന്റെ വീടിന്റെ കാർഷെ
ഡിനു മുകളിൽ തെറിച്ചുവീണു. ജനാലയിൽക്കൂടി കയറിവന്ന മറ്റൊരു കാറ്റ് കുട്ടിയുടെ
മൂക്കിൻ തുമ്പിൽ പിടിച്ച് അവനെ ആകെയൊന്ന് തണുപ്പിച്ചിട്ട് മുറിയിൽ ഒന്ന് വട്ടം ചുറ്റി.
“വാസുദേവിന്റെ മുത്തച്ഛൻ...” കുട്ടി കാറ്റിനോടു കരഞ്ഞു. “എന്താ പറ്റിയെന്ന് അറി
യില്ല. ഒന്നുപോയി നോക്ക്.
കാറ്റ് കുണുങ്ങിക്കൊണ്ട് പുറത്തേക്കു പോയി. മുറ്റത്ത് ഇത്തിരി നേരം നിന്നിട്ട് മഴ
യെയും കൂടെ കൊണ്ടുപോയി. വഴിയിലൂടെ ആരും വരുന്നില്ല. ആരെയും കാണുന്നുമില്ല.
“അമ്മേ.. അച്ഛാ...” കുട്ടിയുടെ നിലവിളി തൊണ്ടയിൽ തടഞ്ഞു. “വാസുദേവിന്റെ
മുത്തച്ഛൻ...” അവൻ ഇരുട്ടിലേക്ക് ആരോടെന്നില്ലാതെ വിരൽ ചൂണ്ടി.
ജനാലയ്ക്കപ്പുറത്ത് ഇരുട്ടിന്റെ കുഞ്ഞുങ്ങൾ കൂട്ടം കൂടി നിന്ന് കുട്ടിയെ തുറിച്ചുനോ
ക്കി. അവൻ പേടിച്ചരണ്ട് നിലത്തേക്കിരുന്നു. അവന്റെ കണ്ണുകൾക്കു മുമ്പിൽ വാസുദേ
വിന്റെ മുത്തച്ഛൻ നീണ്ടുനിവർന്നുകിടന്നു.
“അമ്മേ,” കുട്ടി ഞരങ്ങി.
“വാസുദേവിന്റെ.” അവൻ മാർബിൾ തറയിൽ മുഖം ചേർത്തു. താഴെ പോർച്ചിൽ
കാറുകൾ വന്നുനിന്നതും ഡോറുകൾ തുറക്കുന്നതുമൊന്നും കുട്ടി അറിഞ്ഞതേയില്ല.
കാറ്റ് കൂട്ടിക്കൊണ്ടുപോയ മഴ തിരിച്ചുവന്ന് ആർത്തലച്ചു പെയ്യാൻ തുടങ്ങി.