പറന്നുപോയ പട്ടങ്ങള്‍:കവിത, ജേക്കബ്‌ സാംസണ്‍

പറന്നുപോയ പട്ടങ്ങള്‍:കവിത, ജേക്കബ്‌ സാംസണ്‍

കൊയ്‌ത്തു കഴിഞ്ഞ
നെല്‍പ്പാടംപോലെ
അതിരുകളില്ലാത്ത
ബാല്ല്യകാലം
കടലാസുപട്ടത്തിന്‍
ഓര്‍മ്മപോലെ
എങ്ങോട്ടെന്നില്ലാതെ
പായുന്നു
തന്നത്താനുണ്ടാക്കി
സൂക്ഷംകെട്ടി
ഓടിപ്പറത്തിയ
പട്ടങ്ങള്‍
ചുറ്റിയകമ്പിലെ
ചുറ്റഴിച്ചും
താളത്തില്‍ വെട്ടി
വലിച്ചുവിട്ടും
കൂടുതല്‍
ഉയരത്തില്‍ കേറ്റിവിടാന്‍
മത്സരിച്ചവസാനം
നൂലുപൊട്ടി
എങ്ങോ
കുരുങ്ങിയ പട്ടങ്ങള്‍
വര്‍ണ്ണപ്പകിട്ടുള്ള
പട്ടങ്ങള്‍
വെയിലും മഴയും
കൊണ്ടു നിറം
മങ്ങിയവിടെ
യിരിക്കുമ്പോള്‍
പിന്നെയും പുത്തന്‍
പ്രതീക്ഷയോട
കെട്ടിയൊരുക്കുന്നു
പട്ടങ്ങള്‍
കൂടുതല്‍
കൂടുതല്‍ വാശിയോടെ
നൂലുവലിച്ചു
കൊണ്ടോടുന്നു
കാലങ്ങളെത്രയാ
യെങ്കിലെന്ത്‌
ശീലമെനിക്കിത്‌
മാറുകില്ല.
എത്രപട്ടങ്ങള്‍
കുരുങ്ങിയാലും
പുതിയൊരു പട്ടം
ഞാന്‍ കെട്ടിവിടും
നീലവിഹായസ്സി
ലായതിന്റെ
പോക്കുകണ്ടേവരും
അമ്പരക്കും