പേരറിയാത്തൊരു നോവ് : കവിത
ഷീല ജഗധരൻ
പേരറിയാത്തൊരു
നോവുവന്നിന്നെന്റെ
ആത്മാവു നീറ്റിടുന്നൂ..
വാർദ്ധക്യമോർത്തോരോ
ചരാചരജീവിതം
ശൈശവ ചാരുതയിൽ
വയസ്സായെന്നായാലോ ,
പിന്നാമ്പുറങ്ങളിൽ
പിന്നവർ പാഴ്വസ്തുവായ്
ആയകാലത്തവർ
അസ്ഥീമുരുക്കീട്ട് ,
മക്കളെ ബിരുദരാക്കി .
തന്നേറെയോർമ്മയി -
ല്ലാത്തൊരുകാലത്തും
ഓർമ്മിച്ചൂ ഗുരുനാഥനെ
ജീവിതം കണ്ടപ്പോൾ
തോന്നിയ സങ്കട -
മിപ്പോഴുംകൂടെയുണ്ട് .
സ്നേഹമില്ലാത്തൊരു
ഭർത്താവിന്നൊപ്പവും
മക്കളേപ്പരിപാലിച്ചും..
മൂവരും സർക്കാരു
ജോലിക്കാർ മൂത്തവൻ
ബാങ്കിന്റെമാനേജരും..
ഇളയവൻ ഡോക്ടറും
നടുവിലെപെൺകുട്ടി ,
ടീച്ചറുമായിവാഴും .
വീഴുംവരേമവർ
ഡോക്ടർക്കടുക്കളേൽ
വെച്ചുംവിളമ്പീംനൽകും..
പൂമുഖവാതിലിൽ
പെറ്റമ്മനിഴൽകണ്ടാൽ
നിഷിദ്ധമാണിന്നവർക്ക്
തറ പറ പഠിപ്പിച്ച
അമ്മതൻയോഗ്യത
മരുമകൾ ചിരിച്ചുതള്ളും
ഏകയാണെങ്കിലും
ഇന്നീത്തറവാട്ടിൽ
കൂട്ടിന്നായ് പരിചാരികേം
താൻപെറ്റമക്കളെ
ഒരുനോക്കുകാണുവാൻ
വെമ്പുന്നുമാഹൃദയം..
നാട്ടാരുനോക്കുമ്പോൾ
" ഹാ ! എത്രഭാഗ്യവതി "
എന്നുള്ള ചൊല്ലലുകൾ
അമ്മകുഴച്ചേകും
സ്നേഹത്തിന്നുരുളയിൽ
കണ്ണുപ്പുകലർന്നിരുന്നോ..?
മക്കടെയൊരുപിടി
ചോറിന്റെ വിലയ്ക്കായി
എന്തെല്ലാം സഹിച്ചീടുന്നൂ..
ഹൃദയത്തിലലിവിന്റെ
കണികയുണ്ടാകണം ,
നമ്മൾ മറന്നീടല്ലേ..
ലോകത്തൊരമ്മയും
കണ്ണീരിലാകാതെ -
പോറ്റാം നാം പെറ്റമ്മയേ..
പോറ്റാം നാം തന്നമ്മയേ..