പെരുവഴി; കവിത, അഡ്വ.റോയ് പഞ്ഞിക്കാരൻ
പെരുവഴി അവസാനിക്കുന്നയിടം
ഉണ്ടെന്നു കരുതിയില്ല ഞാൻ.
തിരിഞ്ഞു നടക്കുവാൻ ആരും
മൊഴിയുന്നില്ല , എൻ മനസ്സും.!
പെരുവഴിക്കവസാനം ഇല്ലെന്നു കരുതി
ഞാൻ , കാഴ്ചകൾ കണ്ടു ഓടും നേരം .
വസന്തത്തിന്റെ സുഗന്ധം അനുഭവിച്ചു
ഊടുവഴിയിലൂടെ ഓടിയപ്പോഴും
പെരുവഴി അവസാനിക്കില്ല
എന്ന് കരുതി ഞാൻ .
കാലം കൊണ്ടെത്തിച്ച ഈ
പെരുവഴിക്കു മുൻപിൽ ഘോര വനം .
പിന്നിൽ കൂരിരുട്ടും .
നിലാ വെളിച്ചമില്ലാത്ത ഈ കൂരിരുട്ടിൽ
മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിൽ
പോലും എൻ നിഴൽ കാണാ കാഴ്ചയായി
എന്നോട് ചേർന്നു നിന്നു .
മുന്നിലെ ഘോര വനം താണ്ടിയാൽ
മറ്റൊരു പെരുവഴിയുടെ ആരംഭം കാണാം
എന്ന പ്രതീക്ഷയുടെ ചിറകടികൾ
എന്നെ തഴുകി പറന്നുപോയി .
പെരുവഴികൾ
അവസാനിക്കുന്നിടത്തേക്കു
എത്തിച്ചേരുവാൻ കൊതിക്കുന്നു
ഇപ്പോൾ എന്മനം,
വീണ്ടും ഒരു ഘോര വനം
താണ്ടീടുവാൻ.
കൂരിരുട്ടിലെ മിന്നാമിനുങ്ങികൾ
കൂട്ടിനായി കൂടെ വരും , വരും , വരും
സത്യമായും .
റോയ് പഞ്ഞിക്കാരൻ,യു, കെ