കനത്തമഴ, തിരുവനന്തപുരത്ത് വീണ്ടും വീടുകളില്‍ വെള്ളം കയറി

കനത്തമഴ, തിരുവനന്തപുരത്ത് വീണ്ടും വീടുകളില്‍ വെള്ളം കയറി

തിരുവനന്തപുരം:  തെക്ക്, വടക്കന്‍ ജില്ലകളില്‍ കനത്തമഴ. തിരുവനന്തപുരത്തും കോഴിക്കോടുമാണ് ഏറ്റവുമധികം മഴ ലഭിക്കുന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മറ്റു ജില്ലകളിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കനത്തമഴയില്‍ ദുരിതം നേരിട്ട തിരുവനന്തപുരത്തെ വീടുകളില്‍ വീണ്ടും വെള്ളം കയറി. ഗൗരീശപട്ടം മുറിഞ്ഞപാലത്ത് തോട് കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് 15 വീടുകളിലാണ് വെള്ളം കയറിയത്. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് പെയ്തത്. തിരുവനന്തപുരത്തെ മലയോര മേഖലകളിലും മഴ തുടരുകയാണ്.

കോഴിക്കോട് മുക്കത്തെ പ്രധാന റോഡുകളില്‍ വെള്ളം കയറി. മലയോര മേഖലകളിലും മഴ തുടരുകയാണ്. ജാഗ്രത പാലിക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് സംസ്ഥാനത്ത് വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ കൊല്ലം കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ മണ്ണും മതിലും ഇടിഞ്ഞു വീണ് സ്ത്രീ മരിച്ചു. പള്ളിവടക്കേതില്‍ ആമിനയാണ് മണ്ണിനടിയില്‍പ്പെട്ടത്. വൈകീട്ട് ആറുമണിയോടെയാണ് സംഭവം.