ഷാപ്പിൽ:  കവിത, രാജു, കാഞ്ഞിരങ്ങാട്

ഷാപ്പിൽ:  കവിത, രാജു, കാഞ്ഞിരങ്ങാട്

 

കൻമതിലിനു മുകളിലിരുന്ന്
കൈമാടി വിളിക്കുന്നുണ്ട്
കള്ള്, കപ്പ

മുറ്റക്കൊള്ള് കയറി
ഷാപ്പിലേക്ക് കയറുമ്പോൾ
ആടിയാടി വന്നൊരു കാറ്റ്
ഞങ്ങൾക്കുമുന്നേ കയറി

കപ്പയിൽ കൊഞ്ചുകറിയൊഴിച്ച്
കൊഞ്ചും കപ്പയും പെരക്കുമ്പോൾ
എന്തൊക്കെയോ കൊഞ്ചിക്കൊഞ്ചി
പറയുന്നുണ്ടൊരുവൻ തെക്കേമൂലയിൽ

ഞങ്ങളഞ്ചാളും
ബെഞ്ചിലിരിക്കുമ്മുന്നേ
 മൺഭരണിയിൽനിന്ന്
കള്ളുംമുക്കിവന്ന് കറിക്ക് പറയുന്നുണ്ട്
റപ്പായി

ജാനുവിൻ്റെ ഇഞ്ചിയിട്ട കൊഞ്ച്കറിയുടെ
മണമടിച്ചാല്
കൊതികൊണ്ടൊരു കപ്പലോട്ടംനടക്കും
വായില്
ചാറ്നക്കി രസിച്ചിരിക്കുമ്പം
ചിരികൊണ്ട് പതഞ്ഞ്തൂവുന്നുണ്ട്
ചരിഞ്ഞു പെയ്യുന്ന മഴയും കള്ളും

ലഹരിയുടെ മലരി പൂത്തപ്പോൾ
തിക്കുമുട്ടിയചിരിയും കൊഞ്ചുകറിയുടെ
അവസാനത്തെ പറ്റും കവിത പോലെ
വടിച്ച് നക്കി
കാറ്റിൻ്റെ കൈയും പിടിച്ച്
ഞങ്ങള് പുറത്തേക്കിറങ്ങി