അമേരിക്കയില്‍ 17കാരന്റെ വെടിവയ്പില്‍ ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

അമേരിക്കയില്‍ 17കാരന്റെ വെടിവയ്പില്‍ ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

അവധിക്കാലത്തിന് ശേഷം തുറന്ന സ്കൂളില്‍ 17കാരന്റെ വെടിവയ്പില്‍ ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്.

അമേരിക്കയിലെ ലോവയില്‍ വ്യാഴാഴ്ചയാണ് വെടിവയ്പുണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥിയെ പിന്നീട് സ്വയം വെടിയുതിര്‍ത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ് വിശദമാക്കി. സ്കൂളിലെ പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ക്കാണ് വെടിവയ്പില്‍ പരിക്കേറ്റിട്ടുണ്ട്.

ഡിലന്‍ ബട്ട്ലര്‍ എന്ന 17കാരന്‍ അപ്രതീക്ഷിതമായി സ്കൂളിലേക്ക് തോക്കുമായി എത്തി ആക്രമണം നടത്തിയതിന് കാരണമെന്താണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കാലങ്ങളായി പരിഹസിച്ചിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു 17കാരനെന്നും പൊതുവെ ഒതുങ്ങിയ സ്വഭാവമായിരുന്നു ഡിലനെന്നുമാണ് സുഹൃത്തുക്കളും അവരുടെ അമ്മമാരും വിശദമാക്കുന്നത്.

ലോവയിലെ പെറി ടൌണിന്റെ ഒരു സൈഡിലായാണ് വെടിവയ്പ് നടന്ന സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് തോക്കുകളുമായാണ് 17കാരന്‍ സ്കൂളിലേക്കെത്തിയത്. ഷോട്ട് ഗണും ഹാന്‍ഡ് ഗണും ഉപയോഗിച്ച്‌ വെടിവയ്പ് നടത്തിയ 17 കാരന്റെ പക്കല്‍ നിന്ന് പൊലീസ് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.

വെടിവയ്ക്കാനുള്ള കാരണം കണ്ടെത്താനായി 17കാരന്റെ ടിക് ടോക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.