ജൂനിയര്‍ അഭിഭാഷകരുടെ മോശം പെരുമാറ്റം ; വാട്സാപ്പ് ഗ്രൂപ്പില്‍ കുറിപ്പ് പങ്കുവെച്ച് അഭിഭാഷകൻ ജീവനൊടുക്കി
അഭിഭാഷകനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കോടതിയിലെ അഭിഭാഷകനും വാമനപുരം സ്വദേശിയുമായ വി എസ് അനില്‍കുമാറിനെയാണ് ഇന്നു പുലര്‍ച്ചെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിക്കുന്നതിനു മുന്‍പ് അനില്‍ തന്റെ ആത്മഹത്യാക്കുറിപ്പ് അഭിഭാഷകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചു. സഹപ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയില്‍ അനിലിനെ കണ്ടെത്തിയത്.
ജൂനിയര്‍ അഭിഭാഷകരുടെ മോശം പെരുമാറ്റം കാരണമാണ് ജീവനൊടുക്കുന്നതെന്നാണ് അനിലിന്റെ കുറിപ്പിലുള്ളത്. ''ഒരേ ഓഫീസിലെ രണ്ട് ജൂനിയര്‍ അഡ്വക്കറ്റുമാരുടെ മാനസികമായുള്ള ഉപദ്രവവും അതുമൂലമുണ്ടായ അപമാനം താങ്ങാതെ ഇവിടം വിടുകയാണ്. അര്‍ധരാത്രി ഇവര്‍ ആള്‍ക്കാരെ കൂട്ടി എന്റെ വീട്ടില്‍ വന്ന് അട്ടഹസിച്ചു. ജീവിതത്തില്‍ ഇതുവരെ ഇങ്ങനെ ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചിട്ടില്ല. മറ്റൊരാള്‍ക്കും ഈ അനുഭവം വരാതിരിക്കാനാണ് ഈ മെസേജെന്നും'' ആത്മഹത്യ കുറിപ്പില്‍ പറയുന്നു. രണ്ട് ജൂനിയർ അഭിഭാഷകരുടെ പേരും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.