ഭീകരാക്രമണത്തിന് സഹായം: യു.എൻ ഏജൻസിക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍

ഭീകരാക്രമണത്തിന് സഹായം: യു.എൻ ഏജൻസിക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍

ടെല്‍ അവീവ്: പാലസ്തീനിയൻ അഭയാർത്ഥികള്‍ക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിക്കെതിരെ ( യു.എൻ.ആർ.ഡബ്ല്യു.എ - യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി) നിലപാട് കടുപ്പിച്ച്‌ പാശ്ചാത്യ രാജ്യങ്ങള്‍.

ഏജൻസിയിലെ ജീവനക്കാർക്ക് ഒക്ടോബർ 7ന് രാജ്യത്ത് 1,300 പേരുടെ ജീവനെടുത്ത ഹമാസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന ഇസ്രയേലിന്റെ ആരോപണത്തെ തുടർന്നാണിത്.

ആരോപണത്തിന് പിന്നാലെ ഏജൻസിയിലെ നിരവധി ജീവനക്കാരെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. യു.എസ്, കാനഡ, ഓസ്ട്രേലിയ, യു.കെ, ഇറ്റലി എന്നീ രാജ്യങ്ങള്‍ ഏജൻസിക്ക് നല്‍കിവന്ന ധനസഹായം താത്കാലികമായി നിറുത്തിവച്ചു. ആരോപണത്തില്‍ അന്വേഷണം നടത്തുമെന്നും ഏതെങ്കിലും ജീവനക്കാർക്കെതിരെ കുറ്റംതെളിഞ്ഞാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും ഏജൻസി തലവൻ ഫിലിപ്പ് ലാസറിനി അറിയിച്ചു.

യുദ്ധം അവസാനിച്ചാല്‍ ഏജൻസിയുടെ ഗാസയിലെ പ്രവർത്തനം നിറുത്തുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. അതേ സമയം, സഹായം നിറുത്താനുള്ള തീരുമാനം ഗാസയിലെ മാനുഷിക ദുരന്തത്തിന്റെ ആക്കം കൂട്ടുമെന്ന് പാലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷന്റെ സെക്രട്ടറി ജനറല്‍ ഹുസൈൻ അല്‍ - ഷെയ്ഖ് പ്രതികരിച്ചു.

1949ല്‍ സ്ഥാപിതമായ ഏജൻസി, ഗാസ, വെസ്റ്റ് ബാങ്ക്, ജോർദ്ദാൻ, ലെബനൻ, സിറിയ എന്നിവിടങ്ങളിലെ പാലസ്തീനികള്‍ക്കായി ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും മറ്റ് മാനുഷിക സഹായങ്ങളും നല്‍കിവരുന്നു. ഗാസയില്‍ യുദ്ധക്കെടുതികള്‍ നേരിടുന്ന സാധാരണക്കാരിലേക്ക് സഹായങ്ങള്‍ പ്രധാനമായും എത്തിക്കുന്നതും ഈ ഏജൻസി വഴിയാണ്.