വഴി: കവിത ; രാജു, കാഞ്ഞിരങ്ങാട്
കോഴികൂവുംനേരത്ത്
കോർമ്പയുമായിയിറങ്ങുന്നു -
അച്ഛൻ
കൂർമ്പക്കാവിനപ്പുറത്തെ
കൈത്തോടിനരികിലൂടെ നടക്കുന്നു
പന്നിപ്പടക്കവുമായി നെല്ലിനുകാവലി -
രുന്നകാലം
മുയൽ, ഏള, എയ്യൻയെന്നിവയെ -
തുരത്താൻ
ടിന്നിൽ കല്ലിട്ടുമുട്ടിയകാലം
കാവൽമാടത്തിലെ കള്ളുകുടി, ബീഡി -
വലി
ബാല്യകാല ഓർമ്മയിൽ
തോട്ടിലെവെള്ളത്തെപ്പോലെ ഒഴുകി -
നടക്കുന്നു അച്ഛൻ
ഉച്ചയ്ക്ക് കഞ്ഞിയില്ലാതെ
വെയിലും, മഴയുമെന്നില്ലാതെ
കൊറ്റിനുവകതേടി കോർമ്പയുമായി
പോകുന്നുഅച്ഛൻ
കോഴികൂവും നേരംകഴിഞ്ഞിട്ടും
അടുപ്പിൽ കഞ്ഞിക്കുവെച്ചവെള്ളം
വറ്റിയിട്ടും
അച്ഛനെകാണാഞ്ഞ് തിരക്കിയിറങ്ങി -
യപ്പോൾ
പുഴപ്പാലത്തിൻ കൈവരിയിൽ
ചാവാത്ത മീൻപോലെ
കോർമ്പയിൽ കോർത്ത്
തൂങ്ങിപ്പിടയുന്നു അച്ഛൻ
രാജു, കാഞ്ഞിരങ്ങാട്